Wednesday, September 23, 2009

ആഗ്രഹങ്ങളുടെ ഗ്രഹനില


അയാള്‍ തന്റെ ഭാഗ്യ ദോഷത്തെ പലപ്പോഴും പഴിക്കാറുണ്ട്.... കൂടെ ഇതിനെല്ലാം കാരണമാകുന്ന ദൈവങ്ങളെയും. കാരണം തന്റെ ആഗ്രഹങ്ങള്‍ ഒന്നും നടക്കുന്നില്ല എന്നത് തന്നെ. ജീവിതത്തില്‍ ഇത്രയും കഷ്ടപ്പെട്ട എന്നോട് ദൈവം ഒരു കരുണയും കാണിക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ കലികയറും. താന്‍ അതിനുമാത്രം പണം ചിലവാക്കിയിട്ടുണ്ട്, ദൈവത്തിനു വേണ്ടി... അങ്ങനെ പറഞ്ഞാല്‍ ശരിയാകുമോ...! തനിക്കു വേണ്ടിയല്ലേ അത് ചിലവാക്കിയത്...? എന്ന് അയാളുടെ മനസാക്ഷി ചോദിച്ചാല്‍ എന്ത് ചെയ്യും. അയാളും വിട്ടു കൊടുക്കില്ല. അതെ വെറുതെയല്ലല്ലോ, ചിക്കിലി കൊടുത്തിട്ടല്ലേ...? കാണിക്കയായും, വഴിപാടായും താന്‍ എത്ര പണമാ പുല്ലു പോലെ വലിച്ചെറിഞ്ഞത്..? എന്നിട്ട് വല്ല കാര്യമുണ്ടോ...? ങേ...ഹെ...



കാര്യം നടക്കാന്‍ വേണ്ടി പിടിക്കാത്ത കാലുകള്‍ ഇല്ല... ആ കാലുകളില്‍ എത്രയെത്ര ദക്ഷിണ വച്ചു. പ്രദക്ഷിണവും കഴിഞ്ഞു വന്നു നോക്കിയാല്‍ ആ കാല്‍ച്ചുവട്ടില്‍ അങ്ങനെ ഒരു ദക്ഷിണ തന്നെ വന്നിട്ടില്ല എന്ന നിലപാടാ ഈ........!!! നാവില്‍ പിന്നെ വരുക വികട സരസ്വതിയാ...



ഒടുവില്‍ ചില വാലുകളുടെ ഉപദേശം പരിഗണിച്ചാണ് കണിയാനെ കാണാന്‍ പോയത്. അവിടെയും ദക്ഷിണ എന്ന് കേട്ടപ്പോള്‍ ചൊറിഞ്ഞു വന്നതാണ്, പക്ഷെ ആവശ്യം തന്റെതല്ലേ എന്നോര്‍ത്തപ്പോള്‍ നാവനങ്ങിയില്ല. സത്യം പറഞ്ഞാല്‍ ഇതിലൊന്നും അയാള്‍ക്ക്‌ വിശ്വാസമില്ല. പിന്നെ കാര്യം നടക്കട്ടെ എന്ന് കരുതിയാണ് ഇതിനൊക്കെ ഇറങ്ങിത്തിരിച്ചത്. കണിയാന്‍ ചൂതും ചൂതുപലകയുമായി മുന്നില്‍ വന്നിരുന്നപ്പോള്‍ അയാള്‍ക്ക് ഓര്‍മ്മ വന്നത് തന്റെ പഴയ കാലമായിരുന്നു. എന്നാല്‍ ഒരു കളി കളിച്ചിട്ട് തന്നെ കാര്യം എന്ന് വിചാരിച്ചു മുന്നോട്ടാഞ്ഞപ്പോള്‍ ആണ്, ചൂതെല്ലാം വാരി കണിയാന്‍ ഉരുട്ടുന്നതും പെരട്ടുന്നതും കണ്ടത്. ഇപ്പോള്‍ മാനം പോയേനെ എന്നു കരുതി പിന്തിഞ്ഞു കൂടെ വന്നവരെ നോക്കിയപ്പോള്‍, അവര്‍ അയാളെ അന്താളിച്ചു നോക്കുകയാണ്. ഒന്നും സംഭവിക്കാത്ത ഭാവം നടിക്കാന്‍ അയാള്‍ മിടുക്കനായിരുന്നു.



പ്രശ്നം ഗുരുതരമാകുമോ എന്നു ചിന്തിച്ചിരിക്കുമ്പോള്‍ ആണ് പ്രശ്നക്കാരന്റെ തിരുവായില്‍ നിന്നും ഉല്‍ക്ക പതിച്ച പോലെ ആ വാക്കുകള്‍ വന്നു വീണത്‌. ഗ്രഹങ്ങളുടെ നില ശരിയല്ലെന്ന്...... ഇനിയിപ്പോള്‍ അത് ശരിയാക്കാന്‍ ബഹിരാകാശത്ത് പോകേണ്ടി വരുമോ എന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ്, അതിനുള്ള പ്രതിവിധിയും പ്രശ്നക്കാരന്‍ പറഞ്ഞത്. വിഷമിക്കേണ്ട കാര്യമില്ലെന്നും, ഇത് നമുക്ക് തന്നെ പരിഹരിക്കാവുന്നതുമാനെന്നും, അത് പറയണമെങ്കില്‍ വേറെ ദക്ഷിണ വേണമെന്നും പറഞ്ഞു. പതിനായിരത്തി ഒന്ന് രൂപ വീണ്ടും ആ കാല്‍ക്കല്‍ വച്ചു കാലില്‍ ഒന്ന് തഴുകി കൊടുക്കുകയും ചെയ്തു. കാര്യം നടക്കാന്‍ ഏതു കഴുതയുടെ കാലു വേണമെങ്കിലും പിടിക്കാം... മനസ്സ് കൊണ്ട് സമാധാനിച്ചു. പിന്നെ അയാള്‍ക്ക്‌ ഇതൊരു പുതുമയുമല്ലല്ലോ.



അങ്ങനെ ആ തിരുവായില്‍ നിന്നും ആ രഹസ്യം പുറത്തു വന്നു. ആയിരത്തി ഒന്ന് ക്ഷേത്രങ്ങളില്‍ പതിനായിരത്തി ഒന്ന് രൂപ വച്ചു ദക്ഷിണയും പിന്നെ വേറെ ചില്ലറ വഴിപാടുകളും. ആ ദൈവങ്ങള്‍ എല്ലാം കൂടി ഗ്രഹങ്ങള്‍ നീക്കി അതിന്റെ നില ശരിയാക്കി വച്ചു കൊള്ളും എന്നാണ് കണിയാന്‍ പറഞ്ഞതിന്റെ പൊരുള്‍.



ആയിരത്തി ഒന്ന് പോയിട്ട് നൂറ്റി ഒന്ന് പോലും തികക്കാന്‍ കഴിഞ്ഞില്ല... എവിടെയോ വച്ചു എണ്ണവും തെറ്റി. ഇരുനില ബംഗ്ലാവിന്റെ പൂന്തോട്ടത്തില്‍ ചെറിയ മേശയില്‍ ഇരുന്ന കുപ്പിയെടുത്തു ഗ്ലാസ്സിലേക്ക്‌ അമ്രിത് പകര്‍ന്നു. കസേരയിലേക്ക് ചാരിയിരുന്നു കൊണ്ട് ഒരു കവിള്‍ ഇറക്കിയതിനു ശേഷം, മറ്റേ കൈ കൊണ്ട് തലയില്‍ അവശേഷിക്കുന്ന മൂന്നുനാല് രോമങ്ങളെ അരുമയോടെ തഴുകിക്കൊണ്ട്, സകല ദൈവങ്ങളോടും പൊറുത്തുകൊണ്ട് അയാള്‍ ചിന്തിക്കുകയാണ്...



സിറ്റിയുടെ ഹൃദയഭാഗത്ത് ത്രീസ്റ്റാര്‍ ഹോട്ടല്‍ പണിയാനുള്ള തന്റെ ആഗ്രഹം നടക്കാന്‍ ഇനി എന്ത് മാര്‍ഗ്ഗം...?

2 comments:

  1. ഫൈവ് സ്റ്റാര്‍ പണിയാന്‍ ആസ്തിയുണ്ടായിരുന്ന മനുഷ്യനാ........:)

    ReplyDelete