Saturday, August 29, 2009
We Can't Rewind our Life....
ജോയ് മാത്യു കൈയ്യിലെ വാച്ചില്‍ നോക്കി, സമയം ഒരുപാട് വൈകി. റൂമില്‍ കയറി ഇട്ടിരുന്ന വസ്ത്രം അഴിച്ചു ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. ബാത് റൂമില്‍ കയറി ശരീരം നനച്ചു തുടച്ച്, വസ്ത്രത്തിനായി തിരഞ്ഞു. അലമാരയിലെ വസ്ത്രങ്ങള്‍ എല്ലാം വലിച്ച് താഴെ വാരിയിട്ടു. പെട്ടന്ന് വസ്ത്രം മാറി വന്നു കാറില്‍ കയറി ഡോര്‍ വലിച്ചടച്ചു, സ്പീഡില്‍ ഓടിച്ചു പോയി. ജോയ് മാത്യുവിന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു. മുന്നില കണ്ട ഒരു വാഹനത്തെ ഓവര്‍ ടെക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, പുറകില്‍ വരുന്ന വാഹനം ജോയ് ശ്രദ്ധിച്ചില്ല. ജോയ് മാത്യുവിന്റെ കാറില്‍ പുറകില്‍ വന്ന കാര്‍ ഇടിച്ചു. ജോയ് മാത്യുവിനെ BP കൂടി.
ഓഫീസിലെത്തിയപ്പോള്‍ ജോയ് ഒരുപാട് ലേറ്റ് ആയിരുന്നു. തലേന്ന് ഏല്‍പ്പിച്ച ജോലിയെ ചൊല്ലി മാനേജരുടെ വക ശാസനയായിരുന്നു ജോയ് മാത്യുവിനെ സ്വീകരിച്ചത്. ഓഫീസില്‍ എത്തിയപ്പോഴാണ് സ്യൂട്ട് കെയ്സ് എടുക്കാന്‍ മറന്ന കാര്യം ഓര്‍ത്തത്. ഓഫീസില്‍ ജോലികള്‍ എല്ലാം യാത്രികമായാണ് ചെയ്തത്. ജൂനിയെഴ്സിനോടും മറ്റും ചെറിയ കാര്യത്തിന് പോലും തട്ടിക്കയറിയത് കാരണം, അവന്മാര്‍ ജോയ് മാത്യുവിന്റെ അടുത്ത് പതിവ് പോലെ തമാശ പറയാനോ മറ്റോ വന്നില്ല.
ഓഫീസ്സില്‍ നിന്നും പോകുമ്പൊള്‍ ഒരു ജോലിയും തീര്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയായിരുന്നു ജോയ് മാത്യുവിന്. നാളെക്കുള്ള ജോലി ഇരട്ടിയാണ്. പെട്ടന്നാണ് സ്കൂളില്‍ നിന്നും മോളെ എടുക്കേണ്ട കാര്യം ഓര്‍ത്തത്. ജോയ് കാര്‍ തിരിച്ചു. എന്നും രാവിലെ നിമ്മിയാണ് അവളെ സ്കൂളില്‍ കൊണ്ടുവന്നു വിടുക, വൈകീട്ട് ജോയ് മാത്യു ഓഫീസില്‍ നിന്നും വരുന്ന വഴി എടുക്കും. സ്കൂളിനു മുന്‍പില്‍ എത്തിയപ്പോള്‍ അവിടെ ആരെയും കണ്ടില്ല. സ്കൂള്‍ വിട്ടു എല്ലാരും പോയികഴിഞ്ഞിരുന്നു. അപ്പോഴാണ് തന്‍ ഇന്ന് അല്പം വൈകിപ്പോയതു അയാള്‍ അറിയുന്നത്. മോള്‍ എങ്ങനെ പോയിട്ടുണ്ടാകും...? ജോയ് മാത്യു വീട്ടിലേക്കു ഫോണ്‍ ചെയ്തു. എന്നാല്‍ പ്രതികരണമൊന്നും കണ്ടില്ല. അയാളുടെ കാര്‍ പിന്നെ പറക്കുകയായിരുന്നു.
ഗേറ്റ് കടന്നപ്പോള്‍ കണ്ടു നിമ്മിയും ഡയാനയും വാതില്‍ തുറന്നു അകത്തേക്ക് കടക്കുന്നു. കാറിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയെങ്കിലും അവര്‍ ജോയ് മാത്യുവിനെ ശ്രദ്ധിക്കാതെ അകത്തേക്ക് കടന്നു. അവരെ ഫെസ് ചെയ്യാനുള്ള മടി കാരണം അവര്‍ പരസ്പരം മിണ്ടാന്‍ തയ്യാറായിരുന്നില്ല. ബെഡ് റൂമില്‍ തിരിഞ്ഞു കിടക്കുന്ന ഭാര്യയുടെ അടുത്ത് കിടക്കുമ്പോള്‍... അയാളുടെ മനസ്സ് ചുട്ടു പൊള്ളുന്നുണ്ടായിരുന്നു. കിടന്നു കൊണ്ട് അവന്‍ ആ ദിവസത്തെ പറ്റി ചിന്തിച്ചു.
ഡയാനയില്‍ നിന്നുമായിരുന്നു തുടക്കം... അവള്‍ കൊച്ചു കുഞ്ഞല്ലേ...! അറിയാതെ പറ്റിപ്പോയതല്ലേ..! രാവിലെ താന്‍ അല്പം സമനില പാലിച്ചിരുന്നെങ്കില്‍...! പരിഭ്രമിച്ചു പോയ മോളെ വഴക്ക് പറഞ്ഞതിന് പകരം, അവളെ സമാധാനിപ്പിച്ച്, വേറെ വസ്ത്രം മാറി ഓഫീസില്‍ പോയിരുന്നെങ്കില്‍... ഇന്നത്തെ ദിവസം എനിക്ക് ഇങ്ങനെയാകുമായിരുന്നോ...? ഇറങ്ങുമ്പോള്‍ സ്യൂട്ട് കേസ് എടുക്കാന്‍ മറന്നു... കാറില്‍ കയറുമ്പോള്‍ ചിരിച്ചു കൊണ്ട് യാത്രയാക്കുന്ന നിമ്മിയെ കണ്ടില്ല... മുത്തം തരുന്ന എന്റെ പോന്നു മോളെ കണ്ടില്ല... ഓഫീസില്‍ ആകെ പ്രോബ്ലം, എല്ലാവരുമായി വഴക്ക്, ആകെ മൂഡ് ഔട്ട്... തന്റെ ഒരു നിമിഷത്തെ ക്ഷമയില്ലായ്മയില്‍ നിന്നും, അറിവുകേടില്‍ നിന്നും മാത്രം ഉണ്ടായതാണ് ഈ ശപിക്കപ്പെട്ട ദിവസം....
ഈ ദിവസം ഒന്ന് പുറകോട്ടു പോയിരുന്നെങ്കില്‍ എന്ന് അപ്പോള്‍ അയാള്‍ ഓര്‍ത്തു...
ഒരിക്കലും തിരിച്ചുകിട്ടാത്ത നിമിഷങ്ങളെ ഓര്‍ത്തു പശ്ചാത്തപിക്കാന്‍ ഇടവരുത്താതെ... കടന്നു പോകുന്ന ആ നിമിഷങ്ങളെ മനപ്പുര്‍വ്വം നമ്മള്‍ എന്തിനു നശിപ്പിക്കുന്നു...?
Friday, August 28, 2009
എന്റെ ഗ്രാമം മറയാത്ത ഒരോര്‍മ്മ
മാമ്പഴക്കാലമാകുമ്പോള്‍ നല്ല രസമാണ്... രാവിലെ ഉണര്‍ന്ന ഉടനെ ഓടും മാവിന്റെ ചുവട്ടിലേക്ക്... തലേന്നത്തെ കാറ്റിനു വീണു കിടക്കുന്ന മാമ്പഴത്തിനു വേണ്ടി പിന്നെ അവിടെ പിള്ളേരുടെ വഴക്കാണ്... മുട്ടിക്കുടിയന്‍ മാമ്പഴാമ... മരത്തില്‍ വെച്ചുരച്ചു അതിന്റെ കറ കളഞ്ഞു, മറാത്തി വെച്ച് തന്നെ മുട്ടിയുടച്ചു, ഒരു തല മാത്രം കടിച്ചു ഈമ്പി കുടിക്കുമ്പോള്‍ നല്ല മധുരം... പിന്നെ കൂട്ടുകാരോത്തു ഏറുപന്ത് കളിക്കുമ്പോള്‍ എന്തോരം ഏറു കിട്ടിയിട്ടുണ്ടെന്നോ... ഗോളി കളിച്ചതും വഴക്കിട്ടതും എല്ലാം ഓര്‍മ്മകളിലേക്ക് മറഞ്ഞു കൊണ്ടിരിക്കുന്നു... എന്റെ ഗ്രാമം എനിക്ക് തന്ന വിഷുക്കൈ നീട്ടങ്ങള്‍... വിഷുവിനു കണി കാണിക്കാന്‍ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു... ഒരു മണിയാകുമ്പോള്‍ ഉണര്‍ന്നു കുളിച്ചു കണിക്കുള്ള സാധനങ്ങള്‍ എടുത്തു, നാലഞ്ച് പിള്ളേര്‍ തപ്പും തകിലും കൊട്ടി കണിപ്പാട്ടുമായി ഇറങ്ങും... കൃഷ്ണന്റെ ഫോട്ടോയും വെള്ളരിക്കയും കൊന്നപ്പൂവും കത്തിച്ചു വെച്ച തിരിയും ഒക്കെയുള്ള താളം ഉമ്മറ കോലായിയില്‍ വാതിലിനു നേരെ തിരിച്ചി വച്ച്, എല്ലാവരും ഒളിച്ചു നില്‍ക്കും.. എന്നിട്ട് കൊട്ടും പാട്ടുമായി വീട്ടുകാരെ ഉണര്‍ത്തും... അവര്‍ വന്നു താളത്തില്‍ പണം ഇട്ടു പ്രാര്‍ത്ഥിച്ചു മടങ്ങുന്നത് വരെ ഒളിച്ചു നില്‍ക്കും... രാവിലെ വീട്ടിലെ കാരണവന്മ്മാര്‍ കുട്ടികള്‍ക്ക് കൈനീട്ടവും കൊടുക്കും, കിട്ടിയ കാശുമായി രാവിലെ പടക്കകടയിലേക്ക് ഓടും... വിളക്കില്‍ നിന്നും കത്തിച്ചു തൂരെക്ക് എറിയുന്ന പടക്കങ്ങള്‍ പെട്ടുന്നതിനു മുന്‍പ് ചെവിയില്‍ വിരല്‍ തിരുകും... ഇന്ന് വിഷു ആശംസകളില്‍ മാത്രം ഒതുങ്ങുന്നു...
ഓണം അതിലും വലിയൊരു നഷ്ടമായിരുന്നു.. ഗ്രാമം വിടര്‍ന്നു നില്‍ക്കുന്ന കാലം.. തുമ്പയും കാക്കപ്പൂവും മുക്കുത്തിയും തെച്ചിയുമെല്ലാം ഓണത്തപ്പനെ വരവേല്‍ക്കുന്നു കാലം... അതൊരു ഉത്സവകാലമായിരുന്നു... സ്ക്കൂള്‍ പൂട്ടിയാല്‍ തുടങ്ങും ആ ഉല്‍സവങ്ങള്‍... മൈതാനത്തിനടുത്ത ഞാവല്‍ മരത്തില്‍ വലിഞ്ഞു കയറുക തുടങ്ങിയ സാഹസികതകള്‍ തുടങ്ങുന്നതും ആ സമയങ്ങളില്‍ ആണെന്നാണെന്റെ ഓര്‍മ്മ... 'സര്‍ക്കീട്ട്' തുടങ്ങുന്ന സമയം... നാടുമുഴുവന്‍ നടന്നു പുന്നക്കുരു, കശുവണ്ടി എന്നിവ പെറുക്കിയെടുത്ത് വില്‍ക്കുന്ന ചെറിയ ചെറിയ സമ്പാദന ശീലം ചിലര്‍ക്കുണ്ടായിരുന്നു...അത്തം തുടങ്ങിയാല്‍ പൂക്കളം തീര്‍ക്കുവാന്‍ വഴക്കാണ്... തലേന്ന് നുള്ളിക്കൊണ്ട്വന്ന പൂക്കളുമായി എല്ലാവരും ചുറ്റുമിരുന്നു പൂക്കളം തീര്‍ക്കും... പിന്നെ പലതരം കളികള്‍... ഉണ്ഞാല്‍ ആടുക... എല്ലാം കൊണ്ടും ഗ്രാമത്തില്‍ അതൊരു ഉല്‍സവമാണ്... ഇന്ന് ഇങ്ങു ദൂരെ... എല്ലാം ഓര്‍മ്മകളുടെ തിരശീലയില്‍ മിന്നി മറയും... അച്ഛന്‍, അമ്മ, ചേട്ടന്‍, ചേച്ചിമാര്‍, അനിയത്തി എല്ലാ ബന്ധങ്ങളും മനസ്സില്‍ ആഴ്ന്നു ഇറങ്ങി നില്‍ക്കുന്നത് ആ ഗ്രാമത്തിന്റെ ഓര്‍മ്മകള്‍ അല്പമെങ്കിലും മനസ്സില്‍ ബാക്കി നില്‍ക്കുന്നത് കൊണ്ടായിരിക്കാം... ഇനിയും എനിക്ക് തിരിച്ചു കിട്ടുമോ എന്റെ ഗ്രാമത്തിന്റെ സ്നേഹം....
Thursday, August 20, 2009
എന്റെ പ്രണയം, എന്റെ മാത്രം പ്രണയം...
പിന്നീടെപ്പൊഴോ എന്റെ പ്രണയം ആത്മാവ് മാത്രമായി...
എന്റെ പ്രണയ സങ്കല്പങ്ങള്‍ക്കും പുതിയ ചിറകു മുളച്ച കാലം, അന്നോരിക്കലാണ് എന്റെ സങ്കല്‍പങ്ങളിലെ പ്രണയത്തിനു രൂപവും ഭാവവും നല്‍കി, അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്...
അവളെ പറ്റി പറയാന്‍ ഒരുപാടുണ്ട്. ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചത് എന്തായിരുന്നോ അതായിരുന്നു അവള്‍. പലപ്പോഴും ഞാനവളെ വഴക്ക് പറഞ്ഞിട്ടുണ്ട് കളിയാക്കിയിട്ടുണ്ട്, അപ്പോഴൊന്നും എന്റെ സ്നേഹം ഞാന്‍ അവളോട് തുറന്നു പറഞ്ഞിരുന്നില്ല. അവള്‍ക്ക് അറിയാമായിരുന്നു എങ്കിലും, അറിയാത്ത ഭാവം നടിച്ചു. അപ്പോഴെല്ലാം അവളോടുള്ള എന്റെ സ്നേഹം കൂടുകയായിരുന്നു. ചെറിയ സുന്ദരമായ മുഖത്ത് കണ്ണാടയ്ക്ക് പുറകില്‍ തിളങ്ങുന്ന അവളുടെ വിടര്‍ന്ന കണ്ണുകള്‍, തടിച്ച പുരികം, അതിനിടയില്‍ മായാതെ കിടക്കുന്ന കുമ്പളക്കുരു പോലെയുള്ള ചന്ദനക്കുറി, വീതികുറഞ്ഞ മേല്‍ചുണ്ടിനു മുകളില്‍ ഭംഗിയുള്ള മൂക്കിനു താഴെയായി കുട്ടിക്കാലത്ത് എപ്പോഴോ ഉണ്ടായ ഒരു ചെറിയ മുറിപ്പാട്, പിന്നെ ഒതുങ്ങിയ ശരീരം. ഇത്രയുമായിരുന്നില്ല അവളെ എന്നിലേക്ക് അടുപ്പിച്ചത്. ഇതിലെല്ലാം ഏറെ സുന്ദരമായ അവളുടെ മനസ്സാണ് എന്നെ അവളിലെയ്ക്കടുക്കാന്‍ പ്രേരിപ്പിച്ചത്. ഉണ്ണിമോള്‍ എന്ന് ഞാനവള്‍ക്ക് പേരിട്ടു.ഒരിക്കല്‍ ഞാനെന്റെ സ്നേഹം അവളോട് തുറന്നു പറഞ്ഞപ്പോള്‍, തനിക്ക് സ്നേഹമുന്ടെന്നും അത് ഒരു ജ്യെഷ്ട്ടനോടെന്ന പോലെയാണെന്നും പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതവളെ വേദനിപ്പിച്ചു എങ്കിലും എന്നെ പിന്തിരിപ്പിക്കാന്‍ ആണ് അവള്‍ ശ്രമിച്ചത്. ഉദാഹരണത്തിന്, പ്രണയിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച ആരെയോ കുറിച്ച് അവള്‍ പറഞ്ഞു. ഒരു പാട് സ്നേഹിച്ചു ഒടുവില്‍ വിവാഹം കഴിക്കാന്‍ കഴിയാതെ പോയാല്‍...? അവളുടെ സംശയമാതായിരുന്നു. അമ്മയുടെയും അച്ഛന്റെയും സമ്മതമില്ലാതെ, അവരെ വേദനിപ്പിച്ചു കൊണ്ട് ഒരിക്കലും കൂടെ വരില്ല എന്ന അവളുടെ വാക്കിനെ, സന്തോഷപൂര്‍വ്വം തന്നെയായിരുന്നു ഞാനും സ്വീകരിച്ചത്.പ്രണയം എന്നത് എന്താണ് എന്ന് ഞാന്‍ അവളില്‍ നിന്നും പഠിച്ചു. അവള്‍ എന്നെ സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിച്ചു. കുറഞ്ഞ ശബ്ദത്തില്‍, കുറച്ചു മാത്രം സംസാരിച്ചിരുന്ന അവള്‍ എപ്പോഴോ വാചാലയായി. പരസ്പരം മനസ്സ് തുറന്ന നിമിഷങ്ങള്‍. ഒരിക്കലും വിട്ടു പോകാതിരിക്കാന്‍ "എന്തെങ്കിലും" ഒക്കെ ചെയ്യണം എന്ന എന്റെ സുഹൃത്തുക്കളുടെ ഉപദേശത്തെ എനിക്ക് വെറുപ്പായിരുന്നു. മനസ്സറിയാതെ പോലും ഒരു തെറ്റും അവളോട് ചെയ്യാന്‍ ഇടവരരുതേ എന്ന് എന്റെ മനസ്സ് പ്രാര്ഥിച്ചിരുന്നു. അവളുടെ കൈ എന്റെ കൈക്കുമ്പിളില്‍ ഞാന്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ അവളുടെ ഹൃദയതാളം എനിക്ക് കേള്‍ക്കാമായിരുന്നു.. ചിലപ്പോള്‍ എന്റെ കൈകള്‍ അവള്‍ അമര്‍ത്തിപ്പിടിക്കും. ഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കും പോലെ. അവളുടെ പുറംകയ്യില്‍ മുത്തമിടുംപോഴും, കൈ വിരലുകളില്‍ മൃദുവായ് കടിക്കുംപോഴും അവളുടെ കണ്ണുകള്‍ തിളങ്ങിയിരുന്നതു കണ്ണുനീരാല്‍ ആയിരുന്നോ...
മഴ എനിക്ക് വളരെ ഇഷ്ടമായിരുന്നു, പലപ്പോഴും മഴ നനഞ്ഞു ഞാന്‍, അവളെ കാണാന്‍ പോകാറുണ്ടായിരുന്നു.അപ്പോഴൊക്കെ അവള്‍ എന്റെ അരികില്‍ കൈകെട്ടി നിന്ന് മഴയിലേക്ക് നോക്കി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ദിച്ചിട്ടുണ്ട്. അപ്പോഴും അവളുടെ കണ്ണുകള്‍ തിളങ്ങുന്നത് കാണാമായിരുന്നു.
അങ്ങനെയിരിക്കെയാണ് എനിക്ക് ഗള്‍ഫില്‍ ജോലി ലഭിക്കുന്നത്. 'പോകാന്‍ തീരുമാനിച്ചോ' എന്ന് അവള്‍ ചോദിച്ചപ്പോള്‍ ആ സ്വരത്തിലെ ഇടര്‍ച്ച കേട്ട് എന്റെ മനസ്സ് പിടഞ്ഞത് അവള്‍ അറിഞ്ഞിരിക്കണം... അത് കൊണ്ടായിരികണം അവള്‍ വേദനയോടെ എന്നെ നോക്കിയത്. അവള്‍ക്കു വേണ്ടി, എന്റെ കുടുംബത്തിനു വേണ്ടി, പിന്നെ എനിക്ക് വേണ്ടി ഗള്‍ഫില്‍ പോകണം എന്ന് തന്നെയായിരുന്നു തീരുമാനം. യാത്ര പറയുമ്പോള്‍ എന്റെ കയ്യില്‍ അമര്‍ത്തി പിടിച്ചുകൊണ്ടു അകെലെയെവിടെയോ നോക്കിയിരിക്കുകയായിരുന്നു അവള്‍. ആ കണ്ണുകള്‍ അപ്പോള്‍ തിളങ്ങിയത് കണ്ണുനീരാല്‍ ആയിരുന്നു.
മനസ്സില്‍ ഒരുപാടു സ്വപ്നങ്ങള്‍ മെനഞ്ഞു കൊണ്ടുള്ള യാത്ര...
പിന്നെ ഫോണ്‍ ആയിരുന്നു ഏക ആശ്രയം. ഫോണ്‍ വിളിച്ചും, sms അയച്ചും, സ്നേഹം പങ്കുവെച്ചു. ജീവിതത്തെ കുറിച്ചു സ്വപങ്ങളും മോഹങ്ങളും നെയ്തു കൂട്ടി. അവളുടെ സംസാരവും ചിരിയും എന്റെ മനസ്സിന് ശക്തി പകരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍... ഒരു മാത്ര വെറുതെ കൊതിച്ചു പോയി' എന്ന് അവള്‍ sms അയച്ചപ്പോള്‍ എന്റെ ഹൃദയം തുടിച്ചത് അവള്‍ കേട്ടോ.....
ചിലപ്പോഴൊക്കെ അവള്‍ ചോദിക്കുമായിരുന്നു 'നമ്മള്‍ക്ക് ഒന്ന് ചേരാന്‍ കഴിഞ്ഞില്ല എങ്കില്‍ ഏട്ടന്‍ എന്ത് ചെയ്യും' എന്ന്. എനിക്ക് അതെ പറ്റി ചിന്തിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഞാനവളെ വഴക്ക് പറയുമ്പോള്‍ അവള്‍ ചിരിക്കുകയാണ് പതിവ്. പിന്നെ പറയും 'അങ്ങനെ ഉണ്ടായാല്‍ ഏട്ടന്‍ വിഷമിക്കരുത്, എന്നെക്കാളും നല്ല ഒരു കുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം' എന്ന്. എങ്ങനെ അവള്‍ക്ക് ഇങ്ങനെ ചിന്തിയ്ക്കാന്‍ കഴിയുന്നു എന്നായിരുന്നു എന്റെ ചിന്ത... അതായിരുന്നു അവള്‍. തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന, തന്നെ താനാക്കിയ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാന്‍ അവള്‍ക്കു കഴിയില്ലായിരുന്നു, അവളെ വേദനിപ്പിക്കാന്‍ എനിക്കും... പലപ്പോഴും അതിനെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നിട്ടുണ്ട്.
പ്രണയം അനന്തമാണ്, മരിച്ചാലും മരിക്കത്തതായി പ്രണയം മാത്രമേയുള്ളൂ. കാമുകി, ഭാര്യാകുമ്പോഴും, നമ്മുടെ കുട്ടികളുടെ അമ്മയാകുമ്പോഴും, പിന്നെ മുത്തശ്ശി എന്ന് വിളിക്കപ്പെടുമ്പോഴും അവള്‍ എന്നും നമ്മുടെ കാമുകി തന്നെയായിരിക്കും. പിന്നെ മരണത്തില്‍ പോലും പിരിയാതെ, ആത്മാക്കള്‍ പരസ്പരം ഒന്നായി തീരുമ്പോള്‍ ആണ് ആ യാത്ര സഫലമാകുന്നത്. പ്രണയം പ്രണയമാകുന്നത്. പ്രണയത്തെ പറ്റി എന്റെ കാഴ്ചപ്പാട് അതാണ്. ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ എല്ലാം എന്റെ ഈ കാഴ്ചപ്പാടും കൂട്ടിനുണ്ടായിരുന്നു. എങ്കിലും കുടുംബജീവിതത്തെ കുറിച്ച് എനിക്ക് ചില മുന്‍വിധികള്‍ ഉണ്ടായിരുന്നു.
നാല് വര്‍ഷം കഴിഞ്ഞുള്ള ഞങ്ങളുടെ കുടുംബജീവിതം, അതിലെ ഇണക്കങ്ങളും പിണക്കങ്ങളും, ദുഖങ്ങളും സന്തോഷങ്ങളും എല്ലാം ഞങ്ങള്‍ സ്വപ്നം കണ്ടു. നാല് വര്‍ഷം അതായിരുന്നു ഞങ്ങള്‍ തീരുമാനിച്ച കാലാവധി. അവള്‍ക്ക് പഠിക്കാനും, എനിക്ക് എന്റെ സാമ്പത്തിക ചുറ്റുപാട് മോശമല്ലാത്ത രീതിയില്‍ മെച്ചപ്പെടുത്താനും ഉള്ള കാലാവധി. എന്നാല്‍ അതിനെയെല്ലാം തകിടം മറിച്ച് കൊണ്ടായിരുന്നു അവളുടെ വീട്ടുകാര്, അവള്‍ക്ക് വിവാഹം ആലോചിക്കാന്‍ തുടങ്ങിയത്. അവളതെന്നെ അറിയിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആശങ്കയുടെ വിത്ത് മുളച്ചു. ഞാനെന്റെ വീട്ടില്‍ വിവരമറിയിച്ചു. അവളുടെ അമ്മാവന്‍ എന്റെ പരിചയക്കാരന്‍ ആയിരുന്നു, എന്റെ സുഹൃത്ത് വിവരം അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, എന്നെ അറിയാവുന്നത് കൊണ്ട് അദ്ദേഹത്തിന് ഇതില്‍ താല്പര്യമുണ്ടായി. എനിക്ക് വേണ്ടി അവളുടെ വീട്ടില്‍ പോയി സംസാരിച്ചു. അത് പ്രകാരം എന്റെ വീട്ടില്‍ നിന്നും മൂന്നുനാല് പേര്‍ അവളുടെ വീട്ടില്‍ ചെന്നു, ജാതകം നോക്കണ്ട എന്ന എന്റെ തീരുമാനം മനസ്സില്ലാതെയാണെങ്കിലും അവരും അംഗീകരിച്ചു (എനിക്ക് ജാതകം ഇല്ല) . അല്ലെങ്കില്‍ തന്നെ ജാതകമാണോ മനുഷ്യന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്...? വിധിയെ ഞാന്‍ വിശ്വസിക്കുന്നു, എന്നാല്‍ ജാതകവും ഗ്രഹനിലയും നോക്കി ജീവിതം മുന്‍കൂട്ടിക്കാണുന്ന മനുഷ്യന്റെ ഈ കണ്ടുപിടുത്തങ്ങളെ ഞാന്‍ വെറുക്കുന്നു. മനസ്സുകള്‍ തമ്മില്‍ മനസ്സിലാക്കുന്നിടത്താണ് ജീവിതം വിജയിക്കുന്നതും തോല്‍ക്കുന്നതും. അങ്ങനെയല്ലേ...?
പ്രതീക്ഷകളുടെ നാമ്പ് കണ്ടുതുടങ്ങിയെന്ന് തോന്നിയിരുന്ന ദിവസങ്ങള്‍. ഒരു ദിവസം എന്റെ വീട് കാണാന്‍ വന്ന അവര്‍, ജാതകം നോക്കണം എന്ന് പറഞ്ഞു. പിന്നെ വിളിച്ചറിയിച്ചു അത് ചേരില്ല എന്ന്.നടനത്തിനു താളം നിലച്ചത് പോലെ, സംഗീതത്തിനു ശ്രുതി പിഴച്ചത് പോലെ.....
എവിടെയായിരുന്നു എനിക്ക് തെറ്റിയത്...? ആത്മാര്‍ഥമായ സ്നേഹം ആരും കണ്ടില്ലേ...?നെടു വീര്‍പ്പുകളില്‍ നിന്നും മനസ്സ് ഗസലിലേക്ക് വഴിതിരിഞ്ഞ ദിവസങ്ങള്‍...
എങ്കിലും എന്റെ മനസ്സിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നില്ല...
ആ സ്വരമൊന്നു കേള്‍ക്കുവാന്‍ കൊതിച്ച ദിവസങ്ങള്‍ ആയിരുന്നു പിന്നെ. അവള്‍ എന്നില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്ന് എനിക്ക് മനസ്സിലായി. അവള്‍ക്ക് എന്നെ മറക്കാന്‍ കഴിയില്ല എന്ന് എനിക്കറിയാമായിരുന്നു. എനിക്കവള്‍ നല്‍കിയത് ആത്മാര്‍ഥമായ സ്നേഹമായിരുന്നില്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കാരണം ഞാന്‍ അവളുടെ ഭാഗത്ത് നിന്നും ചിന്തിച്ചിട്ടുണ്ട്. പാവം എത്രത്തോളം വേദനിക്കുന്നുണ്ടാകും... എത്രത്തോളം കരഞ്ഞിട്ടുണ്ടാകും. അവളെ കുറിച്ച് ഓര്‍ക്കുമ്പോഴാണ് എനിക്ക് സങ്കടം. ഞാന്‍ കൊടുത്ത വാക്ക് എനിക്ക് സാധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നല്‍കിയ സ്വപ്‌നങ്ങള്‍ അവള്‍ക്ക് സാക്ഷാല്‍കരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. എന്നെ കൂടാതെ അവള്‍ക്കു...............................................................
കൂടുതല്‍ പറയാന്‍ എനിക്ക് കഴിയില്ല... എന്റെ മനസ്സ് അസ്വസ്ഥമാണ്...
ബാക്കിയുണ്ടായിരുന്ന അല്പം പ്രതീക്ഷ മനസ്സില്‍ പേറികൊണ്ടായിരുന്നു അവധിക്കു നാട്ടിലേക്ക് തിരിച്ചത്. നേരിട്ട് ഒന്ന് കാണാന്‍, ഒന്ന് സംസാരിക്കാന്‍. പക്ഷെ, അതെല്ലാം നശിച്ച ദിവസങ്ങള്‍ ആയിരുന്നു. അവളുടെ പഴയ ഫോണ്‍ നമ്പര്‍ ഉപേക്ഷിച്ചിരുന്നു. എന്റെ സുഹൃത്ത് മുഖേന അവളുടെ വീട്ടിലെ നമ്പറിലേക്ക് വിളിച്ചു. അവള്‍ പക്ഷെ സംസാരിക്കാന്‍ താല്പര്യമില്ലത്തതായി തോന്നി. ഒരുപക്ഷെ അമ്മ അടുത്ത് ഉണ്ടായിരുന്നത് കാരണമായിരിക്കാം അല്ലെങ്കില്‍ എന്നില്‍ അവളോടുള്ള സ്നേഹത്തിന്റെ അളവ് കുറയ്ക്കുവാന്‍...! ചില വിശേഷങ്ങള്‍ തിരക്കിയതല്ലാതെ, ഒന്നും ചോദിക്കണോ പറയാനോ എനിക്ക് കഴിഞ്ഞില്ല. എന്റെ മനസ്സ് ആകെ ദുര്‍ബലമായിരുന്നു.
അപ്രതീക്ഷിതമായിട്ടായിരുന്നു ഒരിക്കല്‍ ബസ് സ്റ്റാന്റില്‍ വച്ച് അവളെ കണ്ടത്. തല കുനിച്ചു നടന്നു വരുന്ന അവളെ കണ്ടപ്പോള്‍, എന്റെ ഹൃദയതാളം വേഗത്തിലായി. വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്ന ഞാന്‍, അവള്‍ അടുത്തെത്തിയപ്പോള്‍ പെട്ടന്ന് വിളിച്ചു. ഞെട്ടി തിരിഞ്ഞ അവളുടെ മുഖം കണ്ടപ്പോള്‍ എന്റെ ഉള്ളൊന്നു പിടച്ചു. തെളിച്ചമില്ലാത്ത അവളുടെ മുഖം ഒന്ന് കൂടി വിളറി. അപ്പോഴും അധികമൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. രണ്ടു പേരും രണ്ടു വഴിക്ക്, തിരിഞ്ഞുനോക്കാതെ നടക്കുമ്പോള്‍ അവളില്‍ നിന്നും എന്റെ കാമുകി അകന്നു പോയതായി എനിക്ക് തോന്നി. എന്നെ ഒരു നോക്ക് കാണാന്‍ കൊതിച്ച, അവളുടെ കണ്ണുകള്‍ ആയിരുന്നില്ല ഞാന്‍ കണ്ടത്, എന്റെ സാമിപ്യം കൊതിച്ച അവളുടെ മനസ്സിനെയും കാണാന്‍ കഴിഞ്ഞില്ല...
എല്ലാം അവള്‍ മൂടിവച്ചുവോ...
ആരെയും വേദനിപ്പിക്കാതിരിക്കാന്‍ അവള്‍ സ്വയം ഉരുകുകയായിരിക്കും...
എല്ലാ വേദനകളും ഉള്ളിലൊതുക്കി....ആരോടും പറയാതെ, എരിതീയില്‍ ഉരുകുന്ന, അവളിലേക്ക് ഒരു കാലവര്‍ഷമായി പെയ്തിറങ്ങാന്‍ കൊതിച്ചു പോകുകയാണ് ഞാന്‍....
പക്ഷെ... ഞാനും അശക്തനായിരിക്കുന്നു...
ഉടഞ്ഞ മനസ്സുമായി, ആ അവധിക്കാലത്തെയും എന്റെ ജന്മത്തെയും ശപിച്ചു കൊണ്ട് ഞാന്‍ വീണ്ടും പറന്നു... ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യത്തിലേക്ക്....
ഇനിയെന്തെന്നോ, എങ്ങനെയായിരിക്കുമെന്നോ എനിക്കറിയില്ല.... കാരണം അത് ഭാവിയാണ്... ചവിട്ടിമെതിക്കപ്പെട്ട പ്രതീക്ഷയുടെ നാമ്പുകളില്‍, ഏതോ ഒന്ന് എവിടെയോ തലയുയര്‍ത്തിയിരുന്നെങ്കില്‍.....
അങ്ങനെ ഒരു പ്രതീക്ഷ നിങ്ങള്‍ക്കുണ്ടോ...?
(തല്ക്കാലം ഞാനിതിവിടെ അവസാനിപ്പിക്കുന്നു)
Tuesday, August 18, 2009
Multiple Personality
സിനിമ കണ്ടു, സിനിമ കൊട്ടകയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍, മനസ്സിനുള്ളില്‍ പുതിയ തീരുമാനങ്ങള്‍ പലതും എടുത്തു കഴിഞ്ഞിരുന്നു.... പാവപ്പെട്ടവരെ സഹായിക്കുകയും അനീതിക്കെതിരെ പൊരുതുകയും ചെയ്ത സിനിമയിലെ ആ ശക്തനായ നായകനെ പോലെ, മനസ്സിലേക്കും ശരീരത്തിലേക്കും മുഴുവന്‍ ശക്തിയും ആര്‍ജിച്ചു കൊണ്ടാണ് നടന്നത്. ചിന്ത പിന്നെ കാട് കയറുകയായിരുന്നു.ഫുട്പാത്തിലുടെ നടക്കുമ്പോള്‍ കുറച്ചു മുന്‍പിലായി ഒരു ആള്‍ കൂട്ടം. അടുത്തേക്ക് ചെന്ന് അതിനുള്ളിലേക്ക് നോക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനുള്ളിലേക്ക് തിക്കി കയറാന്‍ ശ്രമിക്കുന്ന ഒരു മധ്യവയസ്ക്കനോട് ഞാന്‍ കാര്യം തിരക്കി, പക്ഷെ അയാള്‍ അത് കേട്ടതായി തോന്നിയില്ല. അടുത്ത് നിന്നിരുന്ന മറ്റൊരു ചെറുപ്പക്കാരന്‍ ആണ് മറുപടി പറഞ്ഞത്. ഒരു സ്ത്രീയുടെ മേല്‍ മോട്ടോര്‍ സൈക്കിള്‍ തട്ടിയത്രേ, റോഡിനു കുറുകെ ചാടിയതാണ്. അപകടത്തില്‍ പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള ജനങ്ങളുടെ ആ മനോഭാവം കണ്ടപ്പോള്‍ ഓരോ കേരളീയനും ആ സിനിമയിലെ നായകന്റെ മുഖം. സ്ത്രീക്ക് എന്ത് പറ്റി എന്ന് അറിയുവാന്‍ ഒന്ന് എത്തിനോക്കാന്‍ ശ്രമിച്ചെങ്കിലും, നടന്നില്ല. അവരെ, ഒരു ഓട്ടോറിക്ഷയില്‍ എടുത്തു കയറ്റി അഞ്ചെട്ടു പേര്‍ വലിഞ്ഞു കയറി. പിന്നെ കുറെ പേര്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.എല്ലാവരും പിരിഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍, ഒരാളെ സഹായിക്കാനുള്ള ഒരു അവസരം നഷ്ട്ടപ്പെട്ടത്തിന്റെ വിഷമത്തോടെയാണ് അവിടെ നിന്നും നടക്കാന്‍ തുടങ്ങിയത്. കൂട്ടത്തില്‍ നിന്നും ഒരാള്‍ നടക്കാന്‍ വിഷമിച്ചു കൊണ്ട് നിങ്ങുന്നത് കണ്ടപ്പോള്‍, അയാളെ ശ്രദ്ധിച്ചു. അപ്പുറത്ത് വീണു കിടക്കുന്ന ബൈക്കിനു അടുത്ത് ചെന്ന് അത് അയാള്‍ വളരെ വിഷമിച്ചു കൊണ്ട് നിവര്‍ത്താന്‍ ശ്രമിക്കുന്നു. അയാളുടെ അടുത്ത് ചെന്ന്, ബൈക്ക് ഉയര്‍ത്താന്‍ അയാളെ സഹായിച്ചാല്‍ അതൊരു വലിയ സഹായമായിരിക്കും. "ഇവനൊക്കെ ഒരു വണ്ടി കയ്യില്‍ കിട്ടിയാല്‍ പിന്നെ, കണ്ണും നോട്ടവുമില്ലാതെയുള്ള മരണപ്പാച്ചിലാ." ആരോ പിന്നില്‍ നിന്നും പറഞ്ഞപ്പോള്‍ ശരിയാണെന്ന് തോന്നി. അവന്റെ തെറ്റ് കൊണ്ടല്ലേ അവനിത് പറ്റിയത്. ഇനിയിപ്പോ അവനെ സഹായിക്കാന്‍ നിന്നാല്‍ നേരം വൈകും. അവനില്‍ നിന്നും മുഖം തിരിച്ചു മുന്നോട്ടു നടന്നു.മുന്നോട്ടു നടക്കുമ്പോള്‍, മനസ്സില്‍ നിന്നും ആരോ വിളിച്ചു പറയുന്നു, നീ ചെയ്തത് ശരിയായില്ല എന്ന്. മനസ്സില്‍ വല്ലാത്ത കുറ്റബോധം തെറ്റ് ആരുടെ ഭാഗത്തായാലെന്താ അപകടത്തില്‍ പെട്ടവരെ സഹായിക്കുകയല്ലേ വേണ്ടത്.മെല്ലെ തിരിഞ്ഞു നോക്കിയപ്പോള്‍, അയാള്‍ ബൈക്ക് നിവര്‍ത്തി വെച്ചിരിക്കുന്നു. ഇല്ലായിരുന്നെങ്കില്‍ പോയി സഹായിക്കാമായിരുന്നു. മനസ്സിന് ഒരു ആശ്വാസം കിട്ടി.
ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴും ആരെയെങ്കിലും സഹായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരുന്നു ചിന്ത.ചിന്തിച്ചു കൊണ്ടങ്ങനെ നില്‍ക്കുമ്പോള്‍ ആണ് 'സാര്‍.... പശിക്കിത് ഒന്നുമേ ശാപ്പിടലെ..' എന്ന ശബ്ദം നോക്കിയപ്പോള്‍ കീറിപ്പറിഞ്ഞ കുപ്പായവും ട്രൌസറും ധരിച്ച ഒരു ചെറിയ പയ്യന്‍ അവിടെ നില്‍ക്കുന്നവര്‍ക്ക് നേരെ കൈ നീട്ടുന്നു. ഇവന്റെ അച്ഛനും അമ്മയ്ക്കും എല്ലാം ഇതുതന്നെയായിരിക്കും തൊഴില്‍. ഇപ്പോള്‍ തന്നെ എത്ര പേരുടെ അടുത്ത് നിന്ന് അവനു കാശ് കിട്ടിയിട്ടുണ്ടാകും... എന്നിട്ടും അവന്‍ വിശക്കുന്നു എന്ന്. ഇവന്മാര്‍ക്ക് ഒരു തലവന്‍ ഉണ്ടായിരിക്കും, ഇങ്ങനെ കിട്ടുന്ന പൈസ അവനു കൊണ്ട് പോയി കൊടുക്കും. ആരോ പിറുപിറുക്കുന്നു.അവന്‍ അടുത്തെത്തിയപ്പോള്‍ അവനെ ശ്രദ്ധിക്കാതെ ബസ്സ് വരുന്നുണ്ടോ എന്ന് എത്തി നോക്കുന്നതായി നടിച്ചു.ബസ്സ് കുറെ ദൂരം ചെന്നപ്പോള്‍ മധ്യഭാഗത്തായി ഇരിക്കാന്‍ സീറ്റ് കിട്ടി. തിരക്ക് അധികം ഇല്ലെങ്കിലും കണ്ടക്ടര്‍ ആളുകളെ പിടിച്ചു മുന്നോട്ടു തള്ളുകയാണ്. വൃദ്ധന്മാരും ചെറുപ്പക്കാരുമായി ചിലര്‍ മുന്നിലേക്ക് തിക്കി കയറാന്‍ ശ്രമിക്കുന്നുണ്ട്.. എന്നാല്‍ കയൂക്കുള്ള ചില വിരുതന്മാര്‍ അവര്‍ക്ക് വഴി കൊടുക്കാതെ കമ്പിയില്‍ ബലമായി പിടിച്ചിരിക്കുന്നു. പുറകിലായി നില്‍ക്കുന്ന ഒരു കോളെജ് കുമാരി പെട്ടെന്ന് ഞെട്ടി പുറകില്‍ നില്‍ക്കുന്ന ഒരുവനെ രൂക്ഷമായൊന്നു നോക്കിയിട്ട്, ഒന്ന് മുന്നോട്ടു കയറിനിന്നു. എന്നാല്‍ പുറകില്‍ നിന്ന നാല്പതു കടന്ന കുമാരന്‍ വിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എഴുന്നേറ്റു ചെന്ന് അവനെ പിടിച്ചു ഒന്ന് പൂശിയാലോ എന്ന് തോന്നി. "അല്ല എന്തിനു വെറുതെ വേണ്ടാത്ത പണിക്കു നില്‍ക്കണം, അവളുമാരും ഇതിനു വേണ്ടിയല്ലാതെ പിന്നെ എന്തിനാ പുറകില്‍ വന്നു നില്‍ക്കുന്നത്...?" ബസ്സില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ മുന്നില്‍ നിന്നും കണ്ടക്ടറുടെ ശബ്ദം 'പുറകോട്ടു നിന്നെ... ദാ അവിടെ... ഒന്ന് പുറകോട്ടിറങ്ങി നില്‍ക്കാന്‍' .
Monday, August 17, 2009
ഞാന്‍ കണ്ട സ്വപ്നം എന്റെതായിരുന്നില്ല.
സ്വപ്നം
Saturday, August 8, 2009
ജീവിത നൌക
തുഴയുകയാണ് ഞാനീ നൌക
അകലെയേതോ സ്വപ്നതീരമുണ്ടെന്നു
ആരോ എന്നോട് പറഞ്ഞതോര്‍ക്കുന്നു ഞാന്
ഭാഗ്യമായ് തീരുന്ന സ്വര്ഗ്ഗമാണോ
വിധിയേ ഭാവിക്കുന്ന നരഗമാണോ
അറിയില്ലയെന്കിലും
ഞാന്‍ കണ്ട സ്വപ്നത്തില്
സ്വര്‍ഗ്ഗം മാത്രം പടികടന്നെത്തി
അലറിയെത്തിടും തിരകളെ കണ്ടില്ല
കാറ്റിനെ കണ്ടില്ല ചുഴിയെ കണ്ടില്ല
തുഴയുന്നു ഞാന്‍ എന്റെ ജീവിത നൌക
തുഴയുന്നു ഞാന്‍ ക്ഷീണമേതുമറിയാതെ
ഒടുവില്‍ ഞാന്‍ എത്തിടും ആ സ്വപ്നതീരത്തു
തുഴയുന്നു ഞാന്‍ എന്റെ ജീവിത നൌക
മഴയായ്
ഉറങ്ങാതെ ഞാന്‍ നോക്കി നിന്നു നിന്നെ.....
ചടുലമാം താളത്തില്‍ ആടുന്ന നിന്‍റെ
പാദമുദ്രകള്‍ തേടിയലഞ്ഞു....
നിന്നുടെ കാലിലെ ചിലങ്കയായ് ഉണരാന്
തപസ്സു ചെയ്യുകയാണു ഞാനും
നിളയുടെ പുളിനങ്ങളില്‍ ഞാന്‍-
കണ്ടു നിന്‍ ചടുലമാം താളം,
മോഹനതാളം, ദിവ്യനമോഹരതാളം
നോക്കി നിന്നുപോയ് ഞാന്‍-
മഴയുടെ സുന്ദര രൂപം
എല്ലാം മറന്നു എന്നെ മറന്നു
പ്രകൃതിയെ പോലും മറന്നുപോയ് ഞാന്‍....
ഭൂമിയെ നീ തഴുകിയുണര്‍ത്തുന്നു..!
പൂക്കളെ നീ ചുമ്പിച്ചുണര്‍ത്തുന്നു..!
പ്രകൃതിയെ നീ പുല്കിയുണര്‍ത്തുന്നു..!
എന്നെ നീ പാടിയുണര്‍ത്തുന്നു..!
കേള്‍ക്കുന്നു ഞാന്‍ നിന്‍റെ ശ്രിന്ഗാര രാഗം,
മോഹനരാഗം, ദിവ്യമാനോഹര രാഗം
കൊതിച്ചുപോകുന്നു ഞാന്‍ നിന്നിലലിയാന്‍,
നിന്നിലൊരു കണമായ് അലിയാന്
രാത്രി മഴയായ് തീരാന്‍........
അന്തിപ്പ് മാറാത്ത അന്തപ്പന്
വീട്ടിലെക്കെത്തിയ അന്തപ്പന്
അന്തിച്ചു നിന്നുപോയ് അന്തപ്പന്
ഇന്നലെ നട്ടുച്ച നേരത്ത്
വെയിലത്ത്തീവണ്ടി പോലത്തെ
'Q'വിന്റെ അറ്റത്ത്
ഉന്തിക്കൊണ്ടങ്ങനെ മുന്നോട്ടു ചെന്നിട്ടു
'shock' അടിച്ചൊരു 'bill' ഞാനടച്ചല്ലോ
എന്നിട്ടുമെന്തേ എന്നുടെ വീട്ടില്‍
മൂകന്തകാരം തളംകെട്ടി നില്‍പു
ചിന്തിച്ചു ചിന്തിച്ചു തപ്പിതടഞ്ഞിട്ടു
ദൈവകടാക്ഷത്താല്‍ ഉമ്മറത്തെത്തി
ഉമ്മറത്തെത്തീട്ടു ശങ്കിച്ചു ശങ്കിച്ചു
ഉമ്മറക്കതകില്‍ നാലഞ്ച് മുട്ട്
ആറാമതൊന്നവന്‍ മുട്ടനതാഞ്ഞപ്പോള്‍
ഉമ്മറക്കതകതാ മലര്‍ക്കെ തുറന്നു
വാതിലിനപ്പുറം മഹാമേരു കണക്കെ
പ്രിയപത്നി ശാന്തമ്മ പ്രത്യക്ഷയായി
കരഞ്ഞു തളര്‍ന്ന തന്‍ പ്രിയതന്‍ രൂപം
കണ്ടതോ അന്തപ്പന്‍ അന്തിച്ചു വീണ്ടും
പിടയുന്ന ഹൃദയത്താല്‍ അന്തപ്പന്‍ ആരാഞ്ഞു
പ്രിയപത്നി ശാന്തമ്മയോടായ്
'എന്തിനായ് ശാന്തമ്മേ നീ കണ്ണുനീര്‍ വാര്‍ക്കുന്നു
ചോന്നീടുക പ്രിയേ എന്നോട് നീ'
വിങ്ങലടക്കാന്‍ കഷ്ട്ടപ്പെട്ടിട്ടയ്യോ
പാവം മറുപടി ചോല്ലുകയായി
'അമ്മായിയമ്മ മരിച്ചു കഴിഞ്ഞാല്‍
മാപ്പ് പറഞ്ഞിട്ടെന്തു ഫലം
ക്രൂരത താങ്ങാന്‍ വയ്യാഞ്ഞല്ലേ
പാവം താനെ ജീവനൊടുക്കി'
'അയ്യോ അമ്മേ' എന്നൊരു വിളിയോ-
ടന്തപ്പന്‍ അയ്യോനിലംപൊത്തി വീണു
ഓര്‍മ്മതെളിയും നേരത്തയ്യോ
സ്വീകരണമുറിയില്‍ നേര്‍ത്ത തേങ്ങലുകള്
തകര്‍ന്നോരു മനസ്സോടെ ഇടറുന്ന കാലോടെ
അന്തപ്പന്‍ മെല്ലെ അങ്ങോട്ട് ചെന്നു
സ്വീകരണമുറിയില്‍ കയറിയ നേരത്ത-
തന്തപ്പന്‍ ഒരു ശിലയായ് മാറി
കണ്ണുകള്‍ രണ്ടും പുറത്തോട്ടു
തള്ളിവായ്ക്കുള്ളില്‍ ഈച്ച പറന്നു
വിഡ്ഢിപ്പെട്ടിക്കു മുന്നിലിരുന്നു
തേങ്ങുകയാണ് പരിവാരങ്ങള്
വിഡ്ഢിപ്പെട്ടിക്കുള്ളില്‍
വെള്ളപുതച്ചു കിടക്കുന്നാരോ
ചുറ്റുമിരുന്നു കരയുന്നു പലരും
ചുറ്റിയിരുന്നു കരയുന്നിവരും..
എന്റെ കുട്ടിക്കാലം
ബാല്യകാലത്തിന്‍ പടിപ്പുരയോളം
തിരിച്ചു തരുമോ കാലമേ എന്റെ -
നിറം മങ്ങിതുടങ്ങുന്നോരാ കുട്ടിക്കാലം
കളിത്തോഴി നിളയുടെ തിരത്ത് ,
കളിപ്പന്തു കളിക്കുവാന്‍ കളി കഴിഞ്ഞാ -
തെളി നീരില്‍ നീന്തീടുവാന്‍
നെല്ലിമരം പൂത്തൊരാ പള്ളികൂട മുറ്റത്ത്
അങ്ങോളമിങ്ങോളമോടിക്കളിക്കുവാന്‍
കഞ്ഞിയും പയറും കൊതിയോടെ തിന്നുവാന്‍
'ജനഗണ മന' കഴിയുമ്പോള്‍ മുഴങ്ങുന്നൊരാ
മണിനാദം നിലക്കും മുന്‍പേ വീട്ടിലെക്കോടുവാന്‍
ഓടുന്ന നേരത്ത് മഴയൊന്നു പെയ്താല്‍
പുസ്തക സഞ്ചിയും മാറോടു ചേര്‍ത്ത്
ആ കുളിര്‍ കൊണ്ട് മെല്ലെ നടക്കുവാന്‍
മുവാണ്ടന്‍ മാവിലൊരു ഉഞ്ഞാല കെട്ടുവാന്
ഞാവല്‍ മരത്തിന്റെ കൊമ്പിലിരുന്നിട്ടു -
ഞാവല്‍ പഴം നല്ല രുചിയോടെ നുണയുമ്പോള്‍,
ഞാവല്‍ മരത്തിന്റെ കൊമ്പോന്നോടിഞ്ഞിട്ടു -
നിലംപൊത്തി വീഴുവാന്‍
ഓണം വരുമ്പോള്‍ പൂക്കള്‍ ഇറുക്കുവാന്‍
പൂക്കള്‍ ഇറുത്തിട്ട് പൂക്കളം തിരക്കുവാന്‍
വിഷുക്കണി ഒരുക്കുവാന്‍ ,
കൊന്ന പറിക്കുവാന്‍
വിഷുക്കണി കാണുവാന്‍ ,
കൈനീട്ടം വാങ്ങുവാന്‍
മുറ്റത്തെ ചെമ്പരത്തി കൊമ്പോന്നോടിച്ചു -
തല്ലുവാന്‍ അണയുന്ന അച്ചന് മുന്‍പേ
ഓടിചെന്നമ്മ തന്‍ പുറകില്‍ ഒളിക്കുവാന്‍
ചേട്ടത്തി മാരുടെ വിരലില്‍ തൂങ്ങുവാന്‍
ചെട്ടനോടെന്നും വഴക്കിട്ടു കളിക്കുവാന്‍
കുഞ്ഞനുജത്തിയെ പിച്ചവെപ്പിക്കുവാന്‍....
കൊതിച്ചു പോകുന്നു കാലമേ ഞാനെന്നും
എന്നുമൊരു കുഞ്ഞായ് കഴിയുവാന്‍
കാപട്യ മില്ലവിടെ , കളവേതുമില്ല....
നിഷ്കളങ്കമാം ആ ബാല്യം തന്നില്‍
തിരിച്ചു സഞ്ചരിക്കു കാലമേ....
കൊതിക്കുന്നു ഞാനെന്റെ കുട്ടിക്കാലം.
സൌഹൃദം
വൃക്ഷങ്ങള്‍ തീര്‍ക്കുന്നു പുതിയൊരു സൌഹൃദം
മറു കരയണയുവാന്‍ തീരത്ത് അണയുമ്പോള്‍
ചെറുതോണി തീര്‍ക്കുന്നു ഇനിയുമൊരു സൌഹൃദം
പാട്ടേറ്റു പാടുന്ന
പൂങ്കുയില്‍ തീര്‍ക്കുന്നു പരിഭവസൌഹൃദം
ചടുല നൃത്തത്തില്‍
രാത്രിമഴ തീര്‍ക്കുന്നു കുളിരുള്ള സൌഹൃദം
ഞാനേറെ തളരുമ്പോള്‍
നീയെന്നും തീര്‍ക്കുന്നു സ്നേഹ സൌഹൃദം
അമ്മേ മാപ്പ്...
മാപ്പു ചോദിക്കുന്നു ഞാന്‍..
അമ്മേ മാപ്പു ചോദിക്കുന്നു ഞാന്‍...
എന്നെ ഞാനാക്കിയോരമ്മേ നിന്നോട്
മാപ്പു ചോദിക്കുന്നു ഞാന്‍....
നീങ്ങുന്ന വഴികളില്‍ കാണുന്നു ഞാന്‍ എന്റെ -
സോദരുടെ ക്രൂരകൃത്യങ്ങള്‍ ...
എങ്ങു പോയ് നീതി നിയമങ്ങളെല്ലാം
വെറുമൊരു പഴങ്കഥകളായോ...?
പൈതൃകം പാടി നടന്നവര്‍ക്കിന്നു
വനവാസ കാലമായെന്നോ...?
ഇന്നലെ കണ്ടൊരു സോദരന്‍ തന്നുടെ-
കഴുത്തറുക്കുന്നു മനുജന്‍
അമ്മയോ പെങ്ങളോ എന്നറിയേണ്ടവന് -
കാമം ശമിച്ചാല്‍ മതി
പിച്ചവെച്ചീടുമാ പൈതലിനെ കാണും
കണ്‍കളില്‍ ഇതേതു വികാരം...?
മതമെന്ന പേരില്‍ മതിലുകള്‍ തീര്‍ത്തു
പരസ്പരം കല്ലെറിയിക്കുന്നു ചിലര്‍
ജാതിയും നിറവും ഉണ്ടെന്നറിഞ്ഞവര്‍
ജ്ഞാനിയെന്നു നടിക്കുന്നു
സ്നേഹത്തിനായ് സ്നേഹം നല്‍കിയവനു
പ്രതിഫലം കിട്ടുന്നു ചതിയായ്
എന്തിനെന്നറിയാതെ രാജ്യത്തെ പോലും
ചതിക്കുമെന്‍ സോദര
ഇതു നിന്‍ പെറ്റമ്മ എന്നറിയു നീ.
കൂട്ടുകാരാ നിനക്കായ്....
കൂട്ടിനുഞാന്‍ എന്നെ നല്‍കുന്നു കൂട്ടുകാരാ
ഓര്‍മ്മയുടെ ഊടുവഴികളില്‍ എന്നും-
കൂട്ടായി വന്ന പ്രിയകൂട്ടുകാരാ
നീളുന്ന വഴികളില്‍ എന്‍ മുന്നില്‍ എന്നും-
നിഴലായ് നിലാവായ് നീ നടന്നു
ഒരു വാക്ക് ഞാന്‍ പറഞ്ഞില്ല എങ്കിലും-
അന്നു നിയെന്നെ തിരിച്ചറിഞ്ഞു
ഈ ഹ്രസ്വയത്രകള്‍ പലവഴി എങ്കിലും-
പിരിയില്ല നിന്നെ ഞാന്‍ കൂട്ടുകാരാ
രണ്ടക്ഷരം ഞാന്‍ നിനക്കായി നല്‍കുന്നു-
'സ്നേഹം' എന്നൊരൊറ്റ വാക്ക്
ഞാനതിനു നല്‍കുന്ന മൂല്യമെന്‍ ജീവന്‍
ഞാനതിനു നല്‍കുന്നു ചോര തന്‍ വര്‍ണ്ണം
ഞാനതിനു നല്കുന്നെന്‍ ഹൃദയത്തുടിപ്പ്
ഞാനതിനു നല്കുന്നെന്‍ മണ്ണിന്റെ ഗന്ധം
ഞാനെന്റെ സ്നേഹം നിനക്കായ് നല്‍കുന്നു
സ്വീകരിച്ചാലും നീ എന്‍ കൂട്ടുകാരാ
മഴയുടെ കാമുകന്‍
മഴയുടെ കൂട്ടിലേക്കോ...
പിന്‍വിളി കാതോര്‍ത്തു നീ-നീങ്ങുന്നു...
മഴയുടെ കൂട്ടിലേക്കോ...
ശോകം തുടിക്കും നിന് മൌന-
ഗാനത്തിന് വരികളില്മഴയുടെ-
നനവോലുമീണം തുടിക്കുന്നുവിധൂരമീ ഇടവഴിയില്
നേര്ത്ത തേങ്ങലായ് പോഴിയുമി--
മഴയുടെ സംഗീതം കേള്‍ക്കു നീ-
മഴയുടെ കൂട്ടിലേക്കോ...
മഴയേറ്റു കുളിരുന്ന തരു മേനി കുടയുന്ന
നീര്തുള്ളിയിന്നു നീ ഏറ്റുവാങ്ങയോ...
പടിപ്പുരക്കെട്ടില് നിന്നും നേര്‍ത്തൊരു തേങ്ങലായ്
പിന്‍വിളി നീ കേട്ടതില്ലേ...
ഇറയത്തു നിന്നും ഇറ്റിറ്റു വീഴുമീ-
മഴയുടെ പിന്‍വിളി കേട്ടതില്ലേ...
(കടപ്പാട്- റിനു ജോണ് )
കാല്‍നടയാത്ര
ഇതുവരെ എങ്ങും എത്തിയില്ല....
വഴിയില്‍ പലരെയും കണ്ടു മുട്ടുന്നു,
വിട പറഞ്ഞു പോകുന്നു....
തമ്മില്‍ ചേര്‍ക്കുന്ന കാലങ്ങള്‍ തന്നെ,
അന്യനായ് തീര്‍ക്കുന്നു ചോരയെപോലും....
എന്തോ ഒരു ദൌത്യം എന്നിലുണ്ട്,
അത് എന്താണെന്നു അറിഞ്ഞില്ല ഇതുവരെ....
പലതും നേടുവാന്‍ കൊതിക്കുന്നു ഞാന്‍,
പലതും നേടാതെ നടക്കുന്നു ഞാന്‍....
കണ്ണില്‍ കണ്ടത് സത്യങ്ങള്‍ മാത്രം,
കാണാന്‍ കൊതിച്ചത് മിത്യകള്‍ മാത്രം....
പാത പിഴയ്ക്കുമ്പോള്‍ പാദുകം തേയുന്നു,
വൃക്ഷങ്ങള്‍ വഴിയില്‍ വിഷക്കായ് പൊഴിക്കുന്നു...
മുള്ച്ചടിയില്‍ പുഷ്പം മുഖംമൂടി തീര്‍ക്കുന്നു,
പൂവിതളില്‍ സുഗന്ധം തേടുന്നു നമ്മള്‍....
എത്രയായി ഇപ്പോഴീ കാല്‍നടയാത്ര,
ഇനി എത്ര ഞാന്‍ നിങ്ങണം ഈ വഴി നീളെ....
ഒരു പ്രണയകാവ്യം
അടുത്തെവിടെയോ നായ്ക്കളുടെ ഓരിയിടല്‍ കേട്ടു. എന്തോ കാണാന്‍ ആഗ്രഹിക്കാത്തത് പോലെ ചന്ദ്രന്‍ മേഘങ്ങക്കിടയിലേക്ക് മറഞ്ഞു .അവന്റെ പാദ പതാനം അടുത്തുവരുന്നതായി അറിഞ്ഞു. അവള്‍ സാവധാനം മേശയ്ക്കരികിലെക്ക് ചെന്നു, അവിടെ കരുതി വച്ചിരുന്ന പാല്‍ പകുതി കുടിച്ചു. അവന്‍ അകത്തേക്ക് വന്നു, അവള്‍ ആ മാറിലേക്ക് ചാഞ്ഞു. അവര്‍ പരസ്പരം വാരിപ്പുണര്‍ന്നു, അവളെ ചുമില്‍ എടുത്തുകൊണ്ട് അവന്‍ നടന്നകന്നു.ആ ചുമലില്‍ തളര്‍ന്നു കിടന്നു കൊണ്ടു അവള്‍ ജനവാതിലിലൂടെ തന്റെ മുറിക്കുള്ളിലേക്ക് നോക്കി. അവിടെ നിലത്ത് കിടക്കുന്ന ഉപയോഗശൂന്യമായ തന്റെ ഭൌതീക ശരീരം കണ്ട അവള്‍ ചിരിച്ചു. ഗൂഡമായി